2014, ഏപ്രിൽ 22, ചൊവ്വാഴ്ച

അനിൽകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടി -ഭാഗം രണ്ട്


അനിൽ കുമാർ എഴുതുന്നു: മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകൻ!!

ദാവാക്കാര്‍ എപ്പോഴും പറയുന്ന കാര്യമാണ് യേശുക്രിസ്തു ഇസ്രായേലിലേക്ക് മാത്രം വന്ന പ്രവാചകനാണ് എന്ന്. അതിനവര്‍ മത്തായി 10:5,6; 15:24 എന്നീ വേദഭാഗങ്ങള്‍ എടുത്തുകൊണ്ട് വരികയും ചെയ്യും. മാത്രമല്ല, മുഹമ്മദ്‌ നബി മുഴുലോകത്തിലേക്കും വന്ന പ്രവാചകനാണ് എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യും. അതിനുവേണ്ടി ഖുര്‍ആന്‍ ആയത്തുകളെ വളച്ചൊടിച്ചു വ്യാഖ്യാനിക്കാന്‍ അവര്‍ക്കൊരു മടിയുമില്ല. ഖുര്‍ആനില്‍ നിന്നുള്ള ഏഴു ആയത്തുകളുടെ പിന്‍ബലത്തോടെ നമുക്ക്‌ സ്ഥാപിക്കാന്‍ കഴിയുന്ന കാര്യമാണ് മുഹമ്മദ്‌ അറബികളുടെ മാത്രം പ്രവാചകനാണ് എന്നുള്ളത്. ആ ആയത്തുകള്‍ നമുക്കൊന്ന് പരിശോധിക്കാം:   

                                                                                                                                   
1. “(നബിയേ) താങ്കള്‍ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. ഒരു മാര്‍ഗ്ഗദര്‍ശി എല്ലാ ജനവിഭാഗത്തിനുമുണ്ട്” (സൂറാ.13:7)
എല്ലാ ജനവിഭാഗത്തിനും ഓരോ മാര്‍ഗ്ഗദര്‍ശി എന്ന അല്ലാഹുവിന്‍റെ പ്രമാണമനുസരിച്ചു അറേബ്യന്‍ ജനവിഭാഗത്തിനുള്ള മാര്‍ഗ്ഗദര്‍ശിയാണ് മുഹമ്മദ്‌ . മറ്റു ജനവിഭാഗങ്ങള്‍ അവരവരിലേക്ക് അയക്കപ്പെട്ട മാര്‍ഗ്ഗദര്‍ശികളെ പിന്‍പറ്റിയാല്‍ മതി, മുഹമ്മദിനെ പിന്‍പറ്റണ്ട കാര്യമില്ല.
2) “യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)
ഈ ആയത്തില്‍നിന്നും തെളിയുന്നത് “അറബി ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് സന്ദേശം നല്‍കുവാന്‍ വേണ്ടി” അല്ലാഹു അയച്ചതാണ് മുഹമ്മദിനെ എന്നാണു. മലയാള ഭാഷ സംസാരിക്കുന്ന ജനതയ്ക്ക് വേണ്ടി ഇതുവരെയും അല്ലാഹുവിന്‍റെ ഒരു ദൂതനും വന്നിട്ടില്ലെങ്കിലും ഈ ആയത്ത് പ്രകാരം ആരെങ്കിലും വരേണ്ടതാണ്. മുഹമ്മദ്‌ ആണെങ്കില്‍ താനാണ് അന്ത്യപ്രവാചകന്‍ എന്ന് പറഞ്ഞും പോയി. ഇനി മലയാള ഭാഷ സംസാരിക്കുന്നവരിലേക്ക് ഒരു ദൂതന്‍ വരില്ലെന്നര്‍ത്ഥം! അങ്ങനെയാണെങ്കില്‍ ഈ ആയത്ത് വെള്ളത്തില്‍ വരച്ച വര പോലെയായി…
3) “അക്ഷരാഭ്യാസമില്ലാത്തവരുടെ ഇടയില്‍ അവരില്‍നിന്ന് ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . അദ്ദേഹം അവര്‍ക്ക്‌ അല്ലാഹുവിന്‍റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും അവരെ സംസ്കരിക്കുകയം വേദവും വിജ്ഞാനവും അവരെ പഠിപ്പിക്കുകയും ചെയ്യുന്നു” (സൂറാ.62:2)
‘അക്ഷരാഭ്യാസമില്ലാത്തവര്‍ ’ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മക്കാ നിവാസികളെയാണ്. മുഹമ്മദ്‌ അവരിലേക്ക് വന്ന അല്ലാഹുവിന്‍റെ ദൂതനാണെന്നാണ് ഇവിടെ പറയുന്നത്.
4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)
മക്കയിലും അതിന്‍റെ ചുറ്റിലും ഉള്ളവര്‍ക്ക് വേണ്ട സന്ദേശവുമായാണ് ഈ ഗ്രന്ഥം (അതായത്, ഖുര്‍ആന്‍ ) അവതരിപ്പിച്ചത്‌ എന്ന് വ്യക്തമായി പറയുമ്പോള്‍ മുസ്ലീങ്ങളെന്തിനാണ് അത് മുഴുലോകത്തിനും വേണ്ടിയുള്ളതാണെന്ന് വാശി പിടിക്കുന്നത്‌?
5) “നിനക്ക് നാം അറബി ഭാഷയിലുള്ള ഖുര്‍ആന്‍ ബോധനം നല്‍കിയിരിക്കുന്നു. ഉമ്മുല്‍ഖുറാ(മക്ക)യിലുള്ളവര്‍ക്കും അതിനു ചുറ്റുമുള്ളവര്‍ക്കും നീ താക്കീത് നല്‍കാന്‍ വേണ്ടിയും സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത് നല്‍കാന്‍ വേണ്ടിയും” (സൂറാ.42:7).
മക്കയിലും അതിനു ചുറ്റുമുള്ള അറബി ഭാഷ സംസാരിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് മുഹമ്മദ്‌ അവതരിപ്പിച്ച സന്ദേശം എന്ന് ഇവിടെയും വ്യക്തമായി പറഞ്ഞിരിക്കെ മുഹമ്മദ്‌ മുഴുലോകത്തിലേക്കും അയക്കപ്പെട്ട പ്രവാചകനാണെന്ന് വാദിക്കുവാന്‍ മുസ്ലീങ്ങള്‍ക്ക്‌ എങ്ങനെ മനസ്സ് വരുന്നുവോ, ആവോ? മാത്രമല്ല, ഈ ആയത്തിന് വളരെ വിചിത്രമായ ഒരു വ്യാഖ്യാനം ഈയിടെ കേള്‍ക്കുവാന്‍ ഇടയായി. ‘ഉമ്മുല്‍ഖുറാ’ എന്നുപറഞ്ഞാല്‍ ‘ഗ്രാമങ്ങളുടെ പട്ടണം’ എന്നാണു അര്‍ത്ഥമത്രെ. നിച്ച് ഓഫ് ട്രൂത്തിലെ മുഹമ്മദലി മാസ്റ്റര്‍ ആണ് ഇങ്ങനെയൊരു വ്യാഖ്യാനം കണ്ടുപിടിച്ചത്. അദ്ദേഹമാണെങ്കില്‍ എബ്രായ,ഗ്രീക്ക് പണ്ഡിതനാണ് എന്നാണു വെയ്പ്പ്. ഈ വിശദീകരണം കേട്ടപ്പോള്‍ ആണ് അറബി പോലും അദ്ദേഹത്തിന് നേരാം വണ്ണം അറിയില്ല എന്ന് മനസ്സിലായത്‌ . അറബി അറിയാവുന്ന ആരോട് ചോദിച്ചാലും അവര്‍ പറഞ്ഞു തരും, ഉമ്മുല്‍ഖുറാ എന്ന് പറഞ്ഞാല്‍ ‘നഗരങ്ങളുടെ മാതാവ്’ എന്നാണു അര്‍ത്ഥമെന്ന്. ഇസ്ലാമിക സാഹിത്യത്തില്‍ ‘നഗരങ്ങളുടെ മാതാവ്’ എന്ന് വിശേഷിപ്പിക്കുന്നത് മക്ക നഗരത്തെയാണ്. അതുപോലും അറിയാതെയാണ് ഈ പണ്ഡിതമ്മന്യന്മാര്‍ ഖുര്‍ആന് വ്യാഖ്യാനം ചമക്കാന്‍ പുറപ്പെടുന്നതു, കഷ്ടം!
6) “നന്മ ചെയ്തവന് (അനുഗ്രഹത്തിന്‍റെ) പൂര്‍ത്തീകരണമായിക്കൊണ്ടും, എല്ലാ കാര്യത്തിനുമുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമായിക്കൊണ്ടും പിന്നീട് മൂസാക്ക് നാം വേദഗ്രന്ഥം നല്‍കി. തങ്ങളുടെ രക്ഷിതാവുമായുള്ള കൂടികാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നവരാകാന്‍ വേണ്ടി. ഇതാകട്ടെ നാം അവതരിപ്പിച്ച നന്മ നിറഞ്ഞ ഗ്രന്ഥമത്രേ.അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. ‘ഞങ്ങളുടെ മുന്‍പിലുള്ള രണ്ടു വിഭാഗങ്ങള്‍ക്ക് മാത്രമേ വേദഗ്രന്ഥം അവതരിപ്പിക്കപ്പെട്ടിട്ടുള്ളൂ; അവര്‍ വായിച്ചു പഠിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ തീര്‍ത്തും ധാരണയില്ലാത്തവരായിരുന്നു’ എന്ന് നിങ്ങള്‍ പറഞ്ഞേക്കാം എന്നതിനാലാണ് (ഇതവതരിപ്പിച്ചത്)” (സൂറാ.6:154-156)
(സൂറാ.6:156-നു എം.എം.അക്ബറിന്‍റെ ഖുര്‍ആനില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്: “പരലോകത്ത് നിങ്ങള്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍ ഒരുവേള ഇങ്ങനെ പറഞ്ഞേക്കാം: “അറബികളായ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ഭാഷയില്‍ ഒരു വേദവും നല്കപ്പെട്ടിട്ടില്ല. യഹൂദര്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കപ്പെട്ട വേദം ഞങ്ങള്‍ക്ക്‌ അറിഞ്ഞുകൂടാ. അതിനാല്‍ ഞങ്ങളെ ശിക്ഷിക്കരുതേ!” ഇങ്ങനെയൊരു ന്യായവാദത്തിന് അവസരമുണ്ടാകാതിരിക്കാനാണ് നിങ്ങളുടെ അറിവിനായി വേദഗ്രന്ഥം അവതരിപ്പിച്ചു തന്നത്.”)
ഈ മൂന്നു ആയത്തുകളില്‍ നിന്നും മനസ്സിലാകുന്ന കാര്യം എന്താണ്? മൂസയ്ക്ക് നല്‍കപ്പെട്ട വേദഗ്രന്ഥം പരിപൂര്‍ണ്ണമാണ്. അനുഗ്രഹത്തിന്‍റെ പൂര്‍ത്തീകരണവും എല്ലാ കാര്യത്തിനുള്ള വിശദീകരണവും മാര്‍ഗ്ഗദര്‍ശനവും അതിലുണ്ട്. എന്നാല്‍ അറബികളെ സംബന്ധിച്ചിടത്തോളം ആ ഗ്രന്ഥം വിദേശഭാഷയില്‍ ആയതിനാല്‍ അത് വായിച്ചു മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ട് അറബികള്‍ക്ക് വേണ്ടി അറബി ഭാഷയില്‍ അല്ലാഹു അവതരിപ്പിച്ചതാണ് ഖുര്‍ആന്‍. അറബികള്‍ അല്ലാത്തവര്‍ അത് പിന്‍പറ്റണ്ട കാര്യമില്ല. മാത്രമല്ല, മൂസയ്ക്ക് അവതരിപ്പിച്ച പരിപൂര്‍ണ്ണമായ ഗ്രന്ഥം ഇപ്പോള്‍ അറബി ഭാഷയില്‍ തര്‍ജ്ജമ ചെയ്തു കൊടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ അറബികളും ആ പരിപൂര്‍ണ്ണമായ ഗ്രന്ഥത്തെയാണ് പിന്‍പറ്റണ്ടത്!!
7. “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആനാക്കിയിരിക്കുന്നത് നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നതിനു വേണ്ടിയാകുന്നു” (സൂറാ. 43:3).


  

മറുപടി:
അനിൽകുമാറിന്റെ വാദങ്ങൾ പ്രകാരം മുഹമ്മദ്‌ നബി ( സ) അറബികൾക്ക് ഇടയിലേക്ക് നിയുക്തനായ പ്രവാചകൻ മാത്രമാണ് എന്നാണ് അനിൽകുമാറിന്റെ ദുർവ്യാഖ്യാനം. ഈ ആരോപണത്തിന് ഖുർആനിൽ തന്നെ മറുപടിയുണ്ട്.

"ലോകത്തിന് മുഴുവന്‍ കാരുണ്യമായിട്ടാണ് നിന്നെ നാം നിയോഗിച്ചത്'’(21: 107)
ലോകത്തിന് മുഴുവൻ അനുഗ്രഹമായാണ് പ്രവാചകൻ നിയുക്തനായത് എന്നാണു ഖുർആൻ വ്യക്തമായി പറയുന്നത്. ഖുർആൻ വീണ്ടും വ്യക്തമാക്കുന്നത് കാണുക:

"തന്‍റെ ദാസന്‍റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്‌. (25:1)

لِلْعَالَمِين എന്ന വാക്കാണ്‌ ഈ രണ്ട് വചനങ്ങളിലും ഖുർആൻ പ്രയോഗിക്കുന്നത്. ആലമീൻ എന്ന വാക്കിന്റെ അർത്ഥ വ്യാപ്തി ഈ പ്രപഞ്ചത്തോളം വിശാലമാണ് എന്ന് അറിയാഞ്ഞിട്ടായിരിക്കാം അനിൽ ഈ ആരോപണവുമായി വന്നത്.പ്രവാചകൻ ലോകത്തിനു മുഴുവനായി നിയുക്തനായ ദൈവ ദൂതൻ ആണെന്ന വാദം മുസ്ലിംകൾ ഖുർആൻ വ്യാഖ്യാനിച്ചു കൊണ്ട് നുണ പറയുകയാണ്‌ എന്ന് ആരോപിക്കുന്ന അനിലിന്റെ ആരോപണങ്ങളുടെ അടിക്കല്ല് തകർക്കുകയാണ് ഈ രണ്ടു വചനങ്ങൾ.
ഇനിയും കാണുക, അനിൽ കുമാർ കാണാത്ത വചനങ്ങൾ: 

"സംശയമില്ല; മനുഷ്യര്‍ക്കാകമാനമുള്ള സത്യസന്ദേശവുമായി നാം നിനക്ക് ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അതിനാല്‍ ആരെങ്കിലും നേര്‍വഴി സ്വീകരിച്ചാല്‍ അതിന്റെ നന്മ അവനു തന്നെയാണ്. വല്ലവനും വഴികേടിലായാല്‍ അതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ കൈകാര്യകര്‍ത്താവൊന്നുമല്ല." (39:41)
"ഇത് മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശമാണ്. ഇതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍. അവന്‍ ഏകനായ ദൈവം മാത്രമാണെന്ന് അവരറിയാന്‍. വിചാരശാലികള്‍ ചിന്തിച്ചു മനസ്സിലാക്കാനും." (14:52)  

'മനുഷ്യർക്ക്‌ ' എന്നാണ് ഖുർആൻ പറയുന്നത്. അറബികൾക്ക് മാത്രം എന്നല്ല. ലോകത്തുള്ള സർവ മനുഷ്യർക്കും മാർഗ്ഗ ദർശനമാണ് ഖുർആൻ എന്നാണ്‌ പറയുന്നത്. അറബികളെ മാത്രമേ മനുഷ്യരായി അനിൽ കാണുന്നുള്ളൂവെങ്കിൽ എനിക്ക് ഒന്നും പറയാനില്ല.  


മുകളിൽ കൊടുത്ത ഏതാനും വചനങ്ങൾ തന്നെ ഇക്കാര്യത്തിൽ അനിൽകുമാറിന്റെ ആരോപണങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ പര്യാപ്തമാണ്. കാലാ കാലങ്ങളായി മിഷനറിമാർ പ്രചരിപ്പിക്കുന്ന വാറോലകൾ മാത്രമാണിവ.ഇനി അനിൽകുമാറിന്റെ ദുർവ്യാഖ്യാനങ്ങൾ കൂടി പരിശോധിക്കാം:   

സത്യനിഷേധികള്‍ ചോദിക്കുന്നു: "ഇയാള്‍ക്ക് ഇയാളുടെ നാഥനില്‍ നിന്ന് ഒരു ദൃഷ്ടാന്തവും ഇറക്കിക്കിട്ടാത്തതെന്ത്?” എന്നാല്‍ നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി. (13:7)   

ഈ വചനം എങ്ങനെയാണ് ദുർവ്യാഖ്യാനം ചെയ്യപ്പെടുന്നത് എന്ന് മനസിലാവുന്നില്ല . ജനങ്ങൾ (ജന സമൂഹം). എന്നാണ് ഖുർആന്റെ പ്രയോഗം. പ്രവാചകൻ അന്ത്യ ദൂതർ ആണെന്ന് ഖുർആൻ വ്യക്തമായി തന്നെ പറയുന്നു. അതിനാൽ തന്നെ ആ പ്രവാചകന്റെ ജനത അദേഹത്തിന്റെ സമകാലികരും ഭാവി സമൂഹവുമാണ്. അവർ ലോകത്തെ മുഴുവൻ ജനങ്ങളുമാണെന്ന് ഖുർആൻ പറഞ്ഞത് മുകളിൽ കൊടുത്തിട്ടുണ്ട്‌.  

4) “ഇതാ നാം അവതരിപ്പിച്ച, നന്മ നിറഞ്ഞ ഒരു ഗ്രന്ഥം! അതിന്‍റെ മുമ്പുള്ള വേദത്തെ ശരി വെക്കുന്നതത്രേ അത്. മാതൃനഗരി(മക്ക)യിലും അതിന്‍റെ ചുറ്റുഭാഗത്തുമുള്ളവര്‍ക്ക്‌ നീ താക്കീത് നല്‍കാന്‍ വേണ്ടി ഉള്ളതുമാണ് അത്” (സൂറാ.6:92)   

മക്കക്കാരാണ് നബിയുടെ പ്രാഥമിക പ്രബോധിത സമൂഹം.ആ താകീത് അവരിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ആലമീൻ എന്ന ആവർത്തിച്ചുള്ള പ്രയോഗത്തോടെ പകൽ പോലെ വ്യക്തമായി. ഖുർആനിന്റെ ശൈലി മനസ്സിലാക്കാത്തത് കൊണ്ടാണ് അനിൽകുമാർ ഈ വാദങ്ങളുമായി വരുന്നത്. ഖുർആൻ പ്രാഥമികമായി അഭിസംബോധന ചെയ്യുന്നത് പ്രവാചകനെ തന്നെയാണ്. പിന്നീട് നബിയുടെ അനുയായികളെ, പിന്നീട് ലോക സമൂഹത്തെ.    

ഇഖ്രഹ് ( വായിക്കുക ) എന്ന ഖുർആന്റെ കല്പ്പന ആദ്യമായി നബിക്കാണ്. പക്ഷെ, അത് പ്രവാചകനിൽ ഒതുങ്ങുന്നില്ല. ലോകാവസാനം വരെയുള്ള മാനവരാശിക്ക് ആ കൽപ്പന ബാധകമാണ്. അതേ പ്രകാരം തന്നെ ഖുർആൻ പഠിപ്പിക്കുന്ന ഓരോ കാര്യവും പ്രാഥമികമായി നബിയെയും നബിയുടെ സമകാലിക സമൂഹത്തെയും തന്നെയാണ് അഭിസംബോധന ചെയ്യുന്നത് .അതിനർത്ഥം അവ നബിയിലോ അന്നത്തെ സമൂഹത്തിലോ മാത്രം ഒതുങ്ങുന്നു എന്നല്ല. ഖുർആൻ വളരെ വ്യക്തമായി ലോക ജനതയ്ക്ക് മുഴുവനും മാർഗ്ഗ ദർശനമാണ് എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ മറ്റു ദുര്വ്യാഖ്യാനങ്ങൾക്ക്‌ പഴുതില്ലാത്തതാണ് .  

“യാതൊരു ദൈവദൂതനെയും തന്‍റെ ജനതയ്ക്ക് (കാര്യങ്ങള്‍ ) വിശദീകരിച്ചു കൊടുക്കുന്നതിനുവേണ്ടി അവരുടെ ഭാഷയില്‍ (സന്ദേശം നല്കിക്കൊണ്ട്) അല്ലാതെ നാം നിയോഗിച്ചിട്ടില്ല” (സൂറാ.14:4)

ഈ വചനം അനിൽ വ്യാഖ്യാനിച്ച പ്രകാരം വ്യാഖ്യാനിച്ചാൽ അരാമിക് ഭാഷയുടെ കാലം കഴിഞ്ഞതോടെ യേശുവിന്റെ ദൌത്യം അപ്രസക്തമായി.വടി കൊടുത്തു അടിവാങ്ങുക എന്ന് പറയുന്നത് ഇതിനാണ്. ബൈബിൾ കാണുക:

ഇസ്രയേല്‍ ഭവനത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല" (മത്തായി 15:24)
ഈ വചന പ്രകാരം യേശു ഇസ്രായേലി പ്രവാചകൻ മാത്രമാണ്.

തന്റെ ആരോപണങ്ങളുടെ അവസാന ഭാഗത്ത്‌ താൻ വെറും അറബികൾക്കുള്ള പ്രവാചകൻ മാത്രമാണെന്ന് മുഹമ്മദ്‌ നബി വിശ്വസിച്ചിരുന്നു. എന്ന് അടിച്ചുവിടുന്നുണ്ട് .ലോക ജനതയ്ക്ക് ആകമാനമുള്ള ദൂതൻ ആണെന്ന് മുസ്ലിംകൾ പറഞ്ഞു പ്രചരിപ്പിച്ചത് ആണെന്നും സ്വന്തം വക എഴുതി വിട്ടിട്ടുണ്ട് . അപ്പോൾ ഞാൻ ആദ്യം ഉദ്ദരിച്ച ആയത്തുകൾ കാണാത്തതാണോ കണ്ടില്ലെന്നു നടിക്കുകയാണോ എന്നൊക്കെ ചോദിക്കേണ്ടി വരും.ചുരുക്കത്തിൽ അവിടെ നിന്നും ഇവിടെ നിന്നും ചില ഭാഗങ്ങൾ അടർത്തി മാറ്റി തെറ്റിധാരണ പരത്താനുള്ള ദുർബലമായ ശ്രമമാണ് ഇവിടെ പാളിപ്പോയത്.
(തുടരും.)

അനിൽ കുമാർ അയ്യപ്പൻറെ വ്യാജാരോപണങ്ങൾ-ഭാഗം ഒന്ന്


വളരെ ബാലിശമായ ആരോപണങ്ങൾ വ്യക്തമായ ദുരുദ്ദേശത്തോടെ വളച്ചുകെട്ടി അവതരിപ്പിക്കുന്ന ഒരു രീതിയാണ് അനിൽ കുമാർ അയപ്പന്റെത്. രണ്ടു പശ്ചാത്തലത്തിലുള്ള ആയത്തുകൾ തമ്മിൽ ചേർത്ത് വെച്ച് അവ തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്നു സമർഥിക്കുകയാണ് അനിൽകുമാർ ഇവിടെ . ആരോപണം കാണുക:

"സത്യനിഷേധികള്‍ പരിഹസിക്കാന്‍ തുടങ്ങുമ്പോള്‍ അവരുമായി ശണ്ഠ കൂടാന്‍ ഒരുങ്ങാതെ മാന്യമായി അവരില്‍ നിന്ന് മാറി നില്ക്കാന്‍ അല്ലാഹു നബി(സ)യെ ഉദ്ബോധിപ്പിക്കുന്നു” എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ ഖുര്‍ആന്‍ പരിഭാഷയില്‍ അടിക്കുറിപ്പ് കൊടുത്തിട്ടുമുണ്ട്.)
ഖുര്‍ആനില്‍ ഈ വാക്യം 73ം അധ്യായത്തിലാണെങ്കിലും യഥാര്‍ത്ഥത്തില്‍ മക്കയില്‍ വെച്ച് താന്‍ പ്രവാചകനാണെന്ന് അരസ്യപ്പെടുത്തിയ സമയത്താണ് ഈ ആയത്ത് ഇറങ്ങുന്നത്. കാലക്രമമനുസരിച്ചു ഖുര്‍ആനിലെ വാക്യങ്ങളും അധ്യായങ്ങളും ക്രമീകരിച്ചിരുന്നെങ്കില്‍ മൂന്നാം അധ്യായത്തിലായിരിക്കും ഈ ആയത്ത് സ്ഥിതി ചെയ്യുമായിരുന്നത്. ഈ ആയത്ത് അവതരിച്ച പശ്ചാത്തലം നാം മനസ്സിലാക്കണം. മുഹമ്മദിന്‍റെ ആദ്യഭാര്യ ഖദീജയല്ലാതെ മറ്റാരും അദ്ദേഹത്തെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല. നാട്ടുകാര്‍ മുഴുവനും പരിഹസിക്കുന്നു. അവരോടു എതിരിടാനുള്ള ശേഷിയും ശേമുഷിയും മുഹമ്മദിനില്ല. അവരോട് എതിരിടാന്‍ നിന്നാല്‍ മുഹമ്മദിന്‍റെ തടി കേടാകും എന്ന് മനസ്സിലാക്കിയ മലക്ക്‌ ബുദ്ധിപൂര്‍വ്വം ഉപദേശം കൊടുക്കുകയാണിവിടെ, ‘നീയങ്ങ് ക്ഷമിക്ക്, എന്നിട്ട് ഭംഗിയായ വിധത്തില്‍ (തടി കേടാകാത്ത വിധത്തില്‍’ എന്ന് പച്ച മലയാളം) അവരില്‍ നിന്ന് മാറിപ്പോയ്ക്കോ’ എന്ന്. ഈ ഉപദേശത്തെ കുറ്റം പറയാന്‍ പറ്റില്ല. ക്ഷമിക്കുന്നതെപ്പോഴും നല്ല കാര്യമാണ്. ‘ക്ഷമ ആട്ടിന്‍ സൂപ്പിന്‍റെ ഫലം ചെയ്യും’ എന്ന് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ടല്ലോ.
എന്നാല്‍ കാലം കുറെ കഴിഞ്ഞു, മുഹമ്മദ്‌ മദീനയിലെത്തി. മദീനക്ക് സമീപത്തുകൂടി പോയിരുന്ന വാണിജ്യസംഘങ്ങളെ കൊള്ളയടിച്ചു മുഹമ്മദും സംഘവും സമ്പത്തുണ്ടാക്കുകയും ആ സമ്പത്തുപയോഗിച്ച് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നെ മദീനയിലും ചുറ്റുപാടുമുള്ള യെഹൂദ ഗോത്രങ്ങളെ ആക്രമിച്ച് പുരുഷന്മാരെ വധിക്കുകയും സ്ത്രീകളെയും കുട്ടികളേയും അടിമകളാക്കി പിടിക്കുകയും ചെയ്തു. ഇങ്ങനെ മദീന കേന്ദ്രമാക്കി ഒരു മുസ്ലീം രാഷ്ട്രം രൂപീകരിക്കപ്പെടുകയും മുഹമ്മദിന്‍റെ കീഴില്‍ സുശക്തമായ മുസ്ലീം സൈന്യം നില കൊള്ളുകയും ചെയ്തപ്പോള്‍ അതാ വരുന്നു മലക്കിന്‍റെ ആയത്ത്, സൂറാ. 8:12 (88:12) ന്‍റെ രൂപത്തില്‍ :
“നിന്‍റെ രക്ഷിതാവ്‌ മലക്കുകള്‍ക്ക്‌ ബോധനം നല്‍കിയിരുന്ന സന്ദര്‍ഭം ( ഓര്‍ക്കുക. ) ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചു നിര്‍ത്തുക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭയം ഇട്ടുകൊടുക്കുന്നതാണ്‌. അതിനാല്‍ കഴുത്തുകള്‍ക്ക്‌ മീതെ നിങ്ങള്‍ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങള്‍ വെട്ടിക്കളയുകയും ചെയ്യുക.”
ഖുർആനിൽ ഒരുവശത്ത് പരിഹസിക്കുന്നവരോട് ക്ഷമിക്കാനും മറുവശത്ത് അവരെ കായികമായി നേരിടാനും ദൈവം കൽപ്പിക്കുന്നു എന്നാണ് അനിൽ പറയുന്നത്.
മറുപടി - ഒന്ന്.
ആദ്യമായി ഒരു സ്നേഹോപദേശം. ഏറ്റവും ചുരുങ്ങിയത് സ്വന്തം ആത്മാവിനോട് സത്യസന്ധത പുലര്തുക. ഈ രണ്ടു കല്പ്പനയും രണ്ടു വ്യത്യസ്ഥ പശ്ചാത്തലത്തിലും അവയുടെ പ്രായോഗികത വ്യത്യസ്ഥമായ സന്ദർഭങ്ങളിലും ആണ് എന്ന് ഒരു തുറന്ന മനസ്സുള്ള ആർക്കും മനസ്സിലാക്കാൻ കഴിയും. ആദ്യത്തെ കൽപ്പന പരിഗസിക്കുന്നവരിൽ നിന്ന് വിട്ടു നിൽക്കാൻ ആണ്. അല്ലാതെ കായികമായി കൈകാര്യം ചെയ്യുന്നവരിൽ നിന്ന് അകന്നു നില്ക്കാനല്ല. പരിഹസിക്കുന്നവരോട് എങ്ങനെ പെരുമാറണം എന്ന് വളരെ വ്യക്തമായി നിർദേശിക്കുന്ന ഖുറാൻ വചനമാണ് ഒന്നാമത്തേത്.
അനിൽ കുമാർ വൈരുദ്ധ്യം ഉണ്ടെന്നു പറയുന്ന ആയത്ത്‌ കാണുക.
നിന്‍റെ നാഥന്‍ മലക്കുകള്ക്ക് ബോധനം നല്കിയ സന്ദര്ഭം (ഓര്‍ക്കുക):ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. അതിനാല്‍ സത്യവിശ്വാസികളെ നിങ്ങള്‍ ഉറപ്പിച്ചുനിര്ത്തുനക. സത്യനിഷേധികളുടെ മനസ്സുകളില്‍ ഞാന്‍ ഭീതിയുളവാക്കും. അതിനാല്‍ അവരുടെ കഴുത്തുകള്ക്കു മീതെ വെട്ടുക. അവരുടെ എല്ലാ വിരലുകളും വെട്ടിമാറ്റുക. (അദ്ധ്യായം:8, വചനം12)
ശത്രുക്കളോട് യുദ്ധ വേളയില്‍ പുലര്‍ത്തുന്ന സമീപനമാണ് എന്ന് ഈ വചനം വ്യക്തമാക്കുന്നു. അക്കാര്യം വ്യക്തമാവാന്‍ ഈ വചനത്തിന് ശേഷമുള്ള വചനങ്ങള്‍ തന്നെയാണ് തെളിവ്. യുദ്ധത്തില്‍ പിന്തിരിഞ്ഞോടരുത് എന്നാണു അവിടെ നിര്‍ദേശിക്കുന്നത്. (അദ്ധ്യായം 8,വചനം 15,16)ഇക്കാര്യമെല്ലാം മറച്ചു വെച്ച് കൊണ്ടാണ് ഏതൊരു അമുസ്ലിമിനോടും എല്ലാ സന്ദര്‍ഭങ്ങളിലും ഇസ്ലാമിന്‍റെ നിലപാട് ഇത് മാത്രമാണ് എന്ന രീതിയില്‍ കുപ്രചരണം നടത്തുന്നത്.
ചുരുക്കത്തിൽ ഈ രണ്ടു വചനങ്ങളുടെയും പ്രായോഗിക തലം രണ്ടാണ്. കോമണ്‍ സെൻസ് ഉള്ളവർക്ക് പരിഹാസവും യുദ്ധവും രണ്ടാണ് എന്ന് മനസ്സിലാവും. കോമണ്‍ സെൻസ് ഈസ്‌ നോട്ട് കോമണ്‍ എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമം ഉണ്ട്.
ആരോപണം രണ്ട്
“അല്ലാഹുവോടും അവന്‍റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക്‌ ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത്‌ അവര്‍ക്ക്‌ കനത്ത ശിക്ഷയുമുണ്ടായിരിക്കും” സൂറാ.5:33 (112:33)
പോരേ പൂരം! മക്കയില്‍ വെച്ച് അല്ലാഹുവിനെയും മുഹമ്മദിനേയും എതിര്‍ത്തവരോട് ക്ഷമിക്കാന്‍ പറഞ്ഞ മലക്ക്‌ തന്നെയാണ് പത്തിരുപതു വര്‍ഷം കഴിഞ്ഞപ്പോഴേക്കും സ്വരം മാറ്റിയത് എന്നോര്‍ക്കണം. യഥാര്‍ത്ഥ ദൈവം ഇങ്ങനെ വാക്ക് മാറ്റുന്നവനല്ല എന്ന് ക്രിസ്ത്യാനികളായ ഞങ്ങള്‍ക്കറിയാം.
ഇവിടെ ആശയക്കുഴപ്പത്തിലകപ്പെടുന്നത് ഖുര്‍ആന്‍ പൂര്‍ണ്ണമായി അനുസരിച്ച് നടക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുസല്‍മാനാണ്. മുഹമ്മദിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, ഖുര്‍ആന്‍ 73:10 പ്രകാരം അവരോട് ക്ഷമിക്കുകയും ഭംഗിയായ വിധത്തില്‍ അവരില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യണമോ അതോ ഖുര്‍ആന്‍ 5:33 പ്രകാരം അവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്ന് വെട്ടിക്കളഞ്ഞു പിന്നെ അവരെ കൊല്ലണമോ? ഏതെങ്കിലും ഒന്ന് അനുസരിച്ചാല്‍ മറുഭാഗത്തുള്ള ആയത്ത് ലംഘിക്കുകയാണ്. ലംഘിക്കുന്നതും അല്ലാഹുവിന്‍റെ ആയത്ത് തന്നെയാണ്, ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം എന്നോര്‍ക്കണം!!
മറുപടി രണ്ട് -
ഇവിടെ കുഴപ്പത്തിൽ ആവുന്നത് ഒരുമുസ്ലിമല്ല . വ്യാജാരോപണങ്ങളുടെ ഇരകൾ മാത്രമാണ്. ആത്യന്തികമായി ദൈവിക കോടതിയിൽ ഈ നുണകളുടെ പ്രചാരകരും.
ഈ ആയത്ത്‌ അവതരിച്ചതിന് ഒരു പശ്ചാത്തലം ഉണ്ട്. ഉക്ല് ഗോത്രക്കാരായ ചിലർ നബിയുടെ അടുക്കൽ വരുകയും തുടർന്നുള്ള സംഭവ വികാസങ്ങൾക്ക് ശേഷം നബി വിശ്വസിച്ച് ഏൽപ്പിച്ച ഒട്ടകങ്ങളെ കൊള്ളയടിക്കുകയും അവയെ മേയ്ക്കുന്ന ആളെ കൊന്നു കളയുകയും ചെയ്തു. വിശ്വാസ വഞ്ചന, ചതി, മോഷണം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്ത ക്രിമിനലുകളെ ഒരു ഭരണകൂടം എന്ന നിലയ്ക്ക് ശിക്ഷിക്കാനുള്ള അനുമതിയാണ് ഈ ആയത്ത് . അല്ലാതെ വഴിയിലൂടെ നടക്കുന്നവനെ കൈകാര്യം ചെയ്യാനുള്ള ആജ്ഞയല്ല ഇത്. സന്ദർഭം മറച്ചു വെച്ച് തെറ്റിധാരണ പരത്താനുള്ള ഹീനമായ ഒരു ശ്രമമാണ് ഇവിടെ പൊളിയുന്നത് .
ഇങ്ങനെ ദുരുപയോഗം ചെയ്യാൻ ഒരുങ്ങിയാൽ ഒട്ടേറെ വചനങ്ങൾ ബൈബിളിലും കാണാം. " ആരെങ്കിലും നിങ്ങളുടെ ഒരു കവിളത്ത് അടിച്ചാൽ അവനു മറ്റേ കവിൾത്തടം കൂടി കാണിച്ചു കൊടുക്കണം "എന്ന് പറഞ്ഞ അതേ യേശു തന്നെയാണ് " ഞാൻ ഭൂമിയിൽ സമാധാനം സ്ഥാപിക്കാൻ വന്നതല്ല, പകരം വാളുമായാണ് വന്നത്
"Do not suppose that I have come to bring peace to the earth. I did not come to bring peace, but a sword. (Mathew 10:34)
എന്ന് പറയുന്നത്. ഇതിൽപ്പരം ഒരു വൈരുധ്യം വേറെയുണ്ടോ?
ഇതൊക്കെ സാന്ദർഭിക സംഭാഷണങ്ങൾ ആണെന്നും സാഹചര്യത്തിന് പ്രാധാന്യം ഉണ്ട് എന്നും എത്ര ബുദ്ധി കുറഞ്ഞവനും മനസ്സിലാവും. ഒന്നിനെ മറ്റൊന്നിനോട് സാമ്യപ്പെടുത്തി ഫലത്തിൽ രണ്ടും ഇല്ലാതാക്കാം എന്ന കാഞ്ഞ ബുദ്ധിമാത്രമാണ് ഇവിടെ പ്രവർത്തിച്ചത് .
( തുടരും)