തെരുവില്‍ വെച്ച് ജൂതന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുക. അയാളുടെ മകളെ പ്രണയിച്ചു വിവാഹം കഴിക്കുക. അവനായിരുന്നു മധ്യകാല യൂറോപ്പിലെ വിഖ്യാത സാഹിത്യങ്ങളിലെ ഹീറോ !!!
വിശ്വ വിഖ്യാതമായ ഷേക്സ്പിയര്‍ കൃതികളില്‍ പോലും ജൂതന്മാര്‍ വെറുക്കപ്പെട്ടവരായിരുന്നത് യാദ്രിശ്ചികമായിരുന്നില്ല. അന്നത്തെ യൂറോപ്പിലെ സാമൂഹ്യ പശ്ചാത്തലത്തിന്‍റെ സ്വാധീനം അന്നത്തെ സാഹിത്യ കൃതികളില്‍ പ്രകടമായിരുന്നു.
കൊള്ള പലിശക്കാരനായ ശൈലോക് ഒരു ജൂതനായിരുന്നു. ഷേക്ക്‌സ്പിയറിന്റെ മെര്‍ച്ചന്റ് ഓഫ് വെനീസില്‍ ജൂതന്‍ എന്ന വിശേഷണം തന്നെ വെറുക്കപ്പെട്ടവന്‍ എന്ന രീതിയിലാണ്. He was a Jew എന്ന് പറഞ്ഞാല്‍ അതോടെ ആ കഥാപാത്രത്തിനു വെറുക്കപ്പെട്ടവന്‍, ക്രൂരന്‍ , കരുണയില്ലാത്തവന്‍, അത്യാഗ്രഹി എന്നീ സ്വഭാവ വിശേഷങ്ങള്‍ വന്നു ഭവിക്കുന്നു.
യൂറോപ്പ് ജൂതരോട് ചെയ്തത് എന്ത് ?
ചരിത്രത്തിലെ ഏറ്റവും ദീര്ഘമായ ജൂത കൂട്ടക്കൊലകൾ അരങ്ങേറിയത് മദ്ധ്യ കാലഘട്ടത്തിൽ ആണ്. നീണ്ട 1900 വർഷം ഒരു ജനതയെ പീഡിപ്പിച്ച രക്ത രൂക്ഷിതമായ ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം. മദ്ധ്യ കാല യൂറോപ്പിലെ ജൂത വിരുദ്ധ അക്രമങ്ങളുടെ കാരണങ്ങൾ പൂർണ്ണമായും മതപരമായിരുന്നു. ക്രിസ്ത്യൻ സഭകളിലെ സ്ഥിരാന്ഗങ്ങൾ വരെ യേശുവിന്റെ കുരിശു മരണത്തിനു കാരണക്കാർ ജൂതരായിരുന്നു എന്ന വിശ്വാസത്താൽ ജൂത വിരോധം സൂക്ഷിക്കുകയും അവർക്കെതിരെ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കൊലകൾ നടത്തുകയും ചെയ്തിരുന്നു എന്ന് കാണാം.
Deicide അല്ലെങ്കിൽ ദൈവത്തെ കൊന്നു എന്ന കൊടിയ പാപം ചെയ്തവരാണ് ജൂതർ എന്ന വിശ്വാസം അക്കാലത്ത് വ്യാപകമായിരുന്നു . ഇതേ കാരണത്താൽ 1900 വർഷം ഇരകൾ ആവേണ്ടി വന്നു ലോകത്ത് ആകമാനമുള്ള ജൂതർക്ക് എല്ലാ യൂറോപ്പിയൻ രാജ്യങ്ങളിൽ നിന്നും ജൂതന്മാർ പുറത്താക്കപ്പെടുകയോ കൂട്ടക്കൊലയ്‌ക്ക് വിധേയരാക്കപ്പെടുകയോ ചെയ്തു. യൂറോപ്പില്‍ ജൂതന്മാരുടെ ജീവിതം മൃഗ തുല്യമായിരുന്നു. അവരെ പൌരന്മാരായി പോലും കണക്കാക്കിയിരുന്നില്ല. ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും സര്‍വ്വ സാധാരണമായിരുന്നു. AD 250 മുതല്‍ 1948 വരെ 109
പ്രദേശങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട വെറുക്കപ്പെട്ട സമൂഹമായിരുന്നു ജൂതന്മാര്‍ . കൃസ്തന്‍ ഭരണത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ജൂതന്മാരെ ക്രൂരമായാണ് അന്നത്തെ യൂറോപ്യന്‍ സമൂഹം കൈകാര്യം ചെയ്തത്. എ ഡി 136 ല്‍റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി ഏകദേശം 4 ലക്ഷം പേര്‍ കൊല്ലപ്പെട്ടു.
1007 മുതൽ 1012 വരെ ഒട്ടനവധി ജൂതന്മാർ നിർബന്ധിത മത മാറ്റത്തിനു വിധേയരാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. King Robert the Pious, Richard II, Duke of Normandy, and Henry II, Holy Roman Emperor എന്നിവരാണ് ഇതിനു നേതൃത്വം നല്കിയത്.
കുരിശു യുദ്ധങ്ങളുടെ കാലത്ത് ഈ അക്രമങ്ങൾ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തി. 1096 ൽ ഫ്രാൻസ്-ജർമ്മൻ കുരിശു പോരാളികൾ റിന്നിലെയും ദാനൂബിലെയും ജൂത വിഭാഗങ്ങളെ കൊന്നൊടുക്കി.12000 ജൂതരാണ് വാളിനു ഇരയായത്.
1099ല്‍ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി പത്തായിരം യഹൂദരെ വധിച്ചു. സിനഗോഗുകളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്നവരെ വളഞ്ഞു അവരുടെ സിനഗോഗുകൾ സഹിതം തീയിട്ടു കൊല്ലുകയായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
1320 ൽ ഫലസ്തീൻ മുസ്ലിംകളുടെ കയ്യിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ സ്വയം സജ്ജരായ 40000 ക്രൈസ്തവ പോരാളികൾ 120 ജൂത കമ്യൂണിറ്റികളെ നാമാവശേഷമാക്കി. 1321 ൽ ഫ്രാൻസിൽ 5000 ജൂതരെ കുറ്റിയിൽ കെട്ടിയിട്ട് ചുട്ടു കൊന്നു.
1348 ൽ പ്ലേഗ് ബാധയ്ക്കു കാരണം ജൂതന്മാർ ആണെന്ന് ആരോപിച്ചു ജർമ്മനിയിൽ മാത്രം 11400 ജൂതൻമാരെ ചുട്ടു കൊന്നു. മുസ്ലിംകളുടെ സംരക്ഷണത്തിൽ ആയിരുന്ന സ്പെയിനിലെ ജൂതന്മാർ. മുസ്ലിം സ്പെയിൻ തകർന്നതോടെ 70 ജൂത വിഭാഗങ്ങൾ കൂട്ട കൊലയ്ക്കു വിധേയരായി. നിർബന്ധ മതംമാറ്റത്തിനു വിധേയരായി. 1453 ൽ പോളണ്ട് ഉൾപ്പടെയുള്ള പല പ്രദേശങ്ങളും ജൂതരുടെ പൌരത്വം എടുത്തു കളഞ്ഞു.
1492 ൽ സ്പെയിനിൽ നിന്ന് മതം മാറാൻ വിസമ്മതിച്ച 3 ലക്ഷം ജൂതന്മാർ ഇസ്ലാമിക് തുർക്കിയിലേക്ക് അഭയം തേടി പലായനം ചെയ്തു . 1497 ൽ പോർച്ചുഗീസിൽ നിന്ന് ജൂതരെ പുറത്താക്കി. 20000 ജൂതർ രാജ്യം വിട്ടു.
ജൂതരെ നിരന്തരം ആക്രമിക്കാനുള്ള പ്രധാന കാരണം യേശുവിന്റെ കൊലയാളികൾ എന്ന വിശ്വാസമായിരുന്നു. കത്തോലിക്കാ സഭയുടെ പ്രതാപ കാലത്ത് നടന്ന ഈ കൂട്ട കുരുതികൾ നിയന്ത്രിക്കാൻ സഭയ്‌ക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല സഭ തന്നെ പലപ്പോഴായി ജൂത സമൂഹത്തിനു എതിരായ കരിനിയമങ്ങൾ കൊണ്ടുവന്നിരുന്നു. 1846 ൽ ആണ് അത്തരം നിയന്ത്രണങ്ങൾ വത്തിക്കാൻ എടുത്തു കളഞ്ഞത് തന്നെ.
ഫ്രാന്‍സില്‍ നാസികള്‍ ജൂതന്മാര്‍ക്ക് ധരിക്കാന്‍ നിര്‍ബന്ധമാക്കിയ ബാഡ്ജ്
ജൂതന്മാരെ കൊല്ലാന്‍ ഉപയോഗിച്ച Zyklon-B വിഷ വാതക പെല്ലറ്റുകള്‍ – ആഷ്വിറ്റ്സ് (പോളണ്ട്)
ആഷ്വിറ്റ്സ് (പോളണ്ട്) ഗാസ് ചേമ്പറില്‍ കൊല്ലപ്പെട്ടവരുടെ ഷൂകള്‍ കുട്ടി ഇട്ടപ്പോള്‍ (1945)
1933 ലെ കൂട്ടക്കൊലയോടെ യൂരോപ്പിയർ ജൂതരെ ശല്യം ഒഴിവാക്കാൻ ഫലസ്തീനിലേക്ക് കുടിയിരുത്തുകയായിരുന്നു . ഇസ്രായേൽ എന്ന രാജ്യം നിലനിൽക്കേണ്ടത് ഇനി യൂറോപ്യരുടെ ആവശ്യമാണ്. ഇസ്രായേൽ ഇല്ലാതായാൽ 1900 വർഷം തങ്ങൾക്ക് ഒരു ശല്യമായ ജൂതർ തിരികെ യൂറോപ്പിലേക്ക് തന്നെ കുടിയേറുമെന്ന ഭയമാണ് ഇസ്രായേൽ ക്രൂരതയെ അവഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നത് . എത്ര ഫലസ്തീനികളെ കൊന്നാലും ശരി, ജൂതർ ജറുസലേമിൽ തുടരേണ്ടത് യൂറോപ്പിന്റെ ആവശ്യമാണ്.
ദൈവ പുത്രനെ കൊന്നവരെ തങ്ങളുടെ 109 പ്രദേശങ്ങളിൽ നിന്ന് പുറത്താക്കുകയും അനേക ലക്ഷം പേരെ കൊന്നൊടുക്കുകയും ചെയ്തവർ ഇന്ന് ഇസ്രായേലിനു വേണ്ടി ജയ് വിളിക്കുന്നത് ഒരു ശല്യം ഒഴിവായ ആഹ്ലാദത്തിൽ മാത്രമാണ്. അല്ലെങ്കിൽ 1900 വർഷം നിന്ദ്യരും നിക്രിഷ്ടരുമായ ജൂതർ എങ്ങനെയാണ് ഒരു സുപ്രഭാതത്തിൽ ഇവരുടെ ഇഷ്ട ജനതയായത് ?
ജൂതന്മാരുടെ സുവര്‍ണ്ണ കാലം
ഗൂഗിളില്‍ Golden age of Jews in Europe എന്ന് സെര്‍ച്ച് ചെയ്തു നോക്കിയാല്‍ കാണുന്ന റിസള്‍ട്ട് ചരിത്രമറിയാത്തവരെ അമ്പരപ്പിക്കും. അത് കൃസ്ത്യന്‍ ഭരണത്തിലോ ജൂത ഭൂരി പക്ഷ പ്രദേശങ്ങളിലോ ആയിരുന്നില്ല. മുസ്ലിംകള്‍ സ്പൈന്‍ ഭരിച്ചിരുന്ന കാലമായിരുന്നു ജൂതരുടെ സുവര്‍ണ്ണ കാലം. സുദീര്‍ഘമായ മൂന്നര നൂറ്റാണ്ടു കാലത്തോളം മുസ്ലിം സ്പെയിനില്‍ ജൂതന്മാര്‍ സുരക്ഷിതരായിരുന്നു. അത് കൊണ്ടാണ് ചരിത്രകാരന്മാര്‍ ആ കാല ഘട്ടത്തെ സുവര്‍ണ്ണ കാലമെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മുസ്ലിംകള്‍ സ്പെയിന്‍ കീഴടക്കിയപ്പോള്‍ ജൂതന്മാര്‍ അത് സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി എന്ന് കാണാം. മുസ്ലിം സ്പെയിന്‍ അന്ന് ശാസ്ത്ര സാങ്കേതിക വിദ്യയില്‍ ലോകത്തെ ശ്രദ്ധാ കേന്ദ്രമായിരുന്നു. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിഭിന്നമായി മുസ്ലിം ഭരണാധികാരികള്‍ ജൂതരെ വിശ്വാസത്തില്‍ എടുക്കുകയും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും ചെയ്തു. അക്കാലത്തെ യൂരോപ്യര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു അത്. അവരെ തുല്യ പൌരന്മാരായി കണക്കാക്കി എന്ന് മാത്രമല്ല ഭരണ സിരാ കേന്ദ്രങ്ങളില്‍ വരെ അവര്‍ക്ക് ഉദ്യോഗം നല്‍കി ആദരിച്ചു.
ജൂതരെ സംരക്ഷിച്ചത് മുസ്ലിംകള്‍ മാത്രം
ചരിത്രത്തില്‍ ജൂതരെ സംരക്ഷിച്ചതു മുസ്ലിംകള്‍ മാത്രമാണ് എന്ന് കാണാം. 661 ല്‍ ഉമവികളുടെ ഭരണത്തിലും 750 ല്‍ അബ്ബാസികളുടെ ഭരണത്തിലും ജൂത പ്രജകള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല 970 ല്‍ ഫാതിമികളുടെ ഭരണത്തില്‍, ജറൂസലേമില്‍ ഒരു ജൂത ഗവര്‍ണറെ വരെ നിയമിക്കുകയുണ്ടായി. 1099 ല്‍ യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജറുസലേം പിടിച്ചെടുക്കുകയും അക്കാലയളവില്‍ മാത്രം 10000 ജൂതന്മാരെ കൊന്നൊടുക്കുകയും ചെയ്തു. പിന്നീട് ജൂതര്‍ക്ക് ഒരു മോചനവും സംരക്ഷണവും കിട്ടിയത് മുസ്ലിംകളിലൂടെയാണ് എന്നത് ചരിത്രമാണ്. 1187 ല്‍ സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു ഇസ്ലാമിന്‍റെ മാതൃക കാണിച്ചു.
സ്പെയിനില്‍ മുസ്ലിങ്ങൾ ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു. തലമുറകളോളം ജൂതര്‍ സംരക്ഷിക്കപ്പെട്ടു. 1492 ൽ സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ് , തുര്‍ക്കി , അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തപെട്ടു. പിന്നീട് യൂറോപ്പില്‍ കൂട്ട കൊലകളുടെ കാലഘട്ടമായിരുന്നു. പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി. പോളണ്ടില്‍ കൂട്ടക്കൊല നടന്നു. ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി.
വീണ്ടും ജൂതര്‍ക്ക് ഒരു അഭയം നല്‍കിയത് മുസ്ലിംകളായിരുന്നു. 1517-1917 കാല ഘട്ടത്തില്‍ പലസ്തീന്‍ ഓട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി കഴിഞ്ഞു. ബസയീദ് രണ്ടാമന്‍ എന്ന ഓട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറംതള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി. 1917 ല്‍ ഒന്നാം ലോക യുദ്ധാവസാനത്തില്‍ തുര്‍ക്കി ഖലീഫ സ്ഥാന ഭ്രുഷ്ടനാവുന്നത് വരെ ഇസ്ലാമിക തുര്‍ക്കിയില്‍ ജൂതര്‍ സംരക്ഷിക്കപ്പെട്ടു.
യഹൂദ ചരിത്ര സൂചിക:
കഴിഞ്ഞ രണ്ടായിരം വർഷത്തെ ജൂത സമൂഹത്തിന്റെ ചരിത്ര സൂചിക കൂടി താഴെ കൊടുക്കുന്നു. ചരിത്ര കുതുകികൾക്കും നിക്ഷ്പക്ഷ വായനക്കാര്ക്കും ഉപകാരപ്പെട്ടേക്കാം.
- ബിസി 37- എ ഡി 324: റോമന്‍ ഭരണം
- എഡി 73: ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
- എഡി 136: റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
- യഹൂദര്‍ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
- എ ഡി 324-628: ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
- 629: ബൈസാഡ്രിയക്കാര്‍ അന്നര ലക്ഷം യഹൂദരെ ജറുസലേമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
- 638: ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജറുസലേം മുസ്ലിംകളുടെ കീഴില്‍ വന്നു
- 661: ഉമവികളുടെ ഭരണത്തില്‍
- 750: അബ്ബാസികളുടെ കീഴില്‍
- 970: ഫാതിമികളുടെ ഭരണത്തില്‍, ജറുസലേമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
- 700-1250: യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു.
- 1071: സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
- 1099: യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെറുസലേം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു. യൂറോപിലും മിഡിൽ ഈസ്റ്റിലും ആയി പത്തായിരം യഹൂദരെ വധിച്ചു.
- 1187: സലാഹുദ്ദീന്‍ അയ്യൂബി ജെറുസലേം തിരിച്ചു പിടിച്ചു. യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
- 900-1090: സ്പെയിൻ മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
- 1260-1517: മംലൂക്കുകളുടെ കീഴില്‍
- 1275: എഡ്വാര്‍ഡ് ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ച ശേഷം യഹൂദരെ പുറത്താക്കി.
- 1306 -1394: ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു.
- 1492: സ്പെയിൻ മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം ജൂതന്മാര്‍ നെതർലാന്റ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട് കടത്തി.
- 1493: സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
- 1496: പോര്‍ചുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
- 1501: പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
- 1534: പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
- 1648: പോളണ്ടില്‍ ജൂത ജന സംഘ്യാവര്‍ധനവ്
- 1655: പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
- 1700: കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
- 1517-1917: പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
- ബസയീദ് രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ചുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി .
- 1850 കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
- 1860-70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
- 1880: പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
- 1882: ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
- 1890: തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
- 1897: ഒന്നാം സയണിസ്റ്റ് കോൺഗ്രസ്സ് സ്വിറ്റ്സർലാന്റിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
- 1917: ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു.
- 1917- 1948: പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
- 1921: സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
- 1929-39: അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
- 1938-45: ജര്‍മനിയില്‍ ജൂത പീഡനം, ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
- 1948: പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
- 1948: ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ട ജൂതരെ കുടിയിരുത്തിയത് അറബ് മുസ്ലിംകളുടെ ഭൂമികയിലാണ്. ചരിത്രം മറന്ന ജൂതന്മാര്‍ ഇന്ന് അവരെ തന്നെ വേട്ടയാടുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനില്‍ നിന്ന് കാണുന്നത്.
സയണിസ്റ്റുകൾ നന്ദികേട് കാണിക്കുന്നു:
നീണ്ട 19 നൂറ്റാണ്ടുകാലം തങ്ങളെ വേട്ടയാടിയ യൂറോപ്പിയൻ ശക്തികളുടെ ആശിർവാദത്തോടെ തങ്ങളെ സംരക്ഷിച്ച ഒരു സമുദായത്തിൽ പെട്ട ദുർബലരായ ഒരു ജനതയോട് നന്ദികേട് കാണിക്കുന്ന ദയനീയ കാഴ്ചയാണ് ഫലസ്തീനിൽ നിന്ന് കാണുന്നത്. ജീവിക്കാൻ അഭയം നൽകിയവർക്ക് ഇസ്രായേൽ പകരം നല്കിയത് വഞ്ചനയുടെ ചരിത്രവും ക്രൂരതയുടെ വർത്തമാനങ്ങളുമാണ്.
ഫലസ്തീനികളുടെ ജന്മ ദേശത്ത് കടന്നു കയറി ഐക്യ രാഷ്ട്ര സഭയെ പോലും അവഗണിച്ചു നിയമവിരുദ്ധമായി കെട്ടിടങ്ങൾ നിർമ്മിക്കുകയും അവരെ ഏതാനും കിലോമീറ്റർ ചുറ്റളവിലേക്ക് ഒതുക്കി അതിനുള്ളിൽ 100 ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി മുകളിൽ നിന്ന് ബോംബുകൾ വർഷിക്കുന്ന ഭീകര കാഴ്ച പലവട്ടം നാം കണ്ടു . കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഇരകൾ എങ്ങനെയാണ് ഈ നൂറ്റാണ്ടിൽ ക്രൂരന്മാരായ വേട്ടക്കാരായത് ? അതും നൂറ്റാണ്ടുകളായി തങ്ങളെ സംരക്ഷിച്ചു പോന്ന മുസ്ലിം സമുദായത്തോട് ?
ഈ കുറിപ്പ് എഴുതുമ്പോഴും ഗാസയുടെ മുകളിൽ ബോംബു വീഴുകയാണ്. ഗാസയുടെ അന്തരീക്ഷത്തിനു കരിഞ്ഞ മാംസത്തിന്റെ ഗന്ധമാണ്. പണ്ട് കുരിശു യോദ്ധാക്കൾ പതിനായിരം ജൂതരെ ചുട്ടു കൊന്നപ്പോൾ അന്തരീക്ഷത്തിൽ പടർന്നതും ഇതേ ഗന്ധമായിരിക്കണം. പക്ഷെ ഒരു വ്യത്യാസം മാത്രം. അന്ന് തങ്ങളെ സംരക്ഷിക്കാൻ സംരക്ഷണ വലയം തീർത്തവരുടെ പിൻ തലമുറയെയാണ് ഇന്ന് അത്യുഗ്ര ശേഷിയുള്ള ആയുധങ്ങൾ കൊണ്ട് ഇസ്രായേൽ വേട്ടയാടി കൊണ്ടിരിക്കുന്നത് .